EBM News Malayalam
Leading Newsportal in Malayalam

ഇന്ത്യയിൽ ജനിച്ച മുത്തച്ഛനിൽ നിന്നും കഥകൾ കേട്ട് വളർന്ന യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന് ഇത് വെറുമൊരു കരാർ അല്ല!| Why the India-EU FTA is a Personal Mission for Antonio Costa | ഇന്ത്യ വാർത്ത


Last Updated:

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക-ഭൗമരാഷ്ട്രീയ ശക്തികളിലൊന്നായി ഇന്ത്യ വളർന്നുവരികയാണെന്നും യൂറോപ്പിന് മാറ്റിനിർത്താൻ കഴിയാത്ത പങ്കാളിയാണ് ഇന്ത്യയെന്നും പോർച്ചുഗീസ് നേതാവ് അന്റോണിയോ കോസ്റ്റ ആവർത്തിച്ചു വ്യക്തമാക്കുന്നു

അന്റോണിയോ കോസ്റ്റ (Image: ANI)
അന്റോണിയോ കോസ്റ്റ (Image: ANI)

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ദീർഘകാലമായി ചർച്ചയിലിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനായി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ ഇന്ത്യൻ നേതാക്കൾക്കൊപ്പം ഇരിക്കുമ്പോൾ, ആ നിമിഷത്തിന് കേവലം ഔദ്യോഗികമായ മാനങ്ങൾ മാത്രമല്ല ഉള്ളത്. കോസ്റ്റയെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം വ്യക്തിപരമായൊരു ദൗത്യം കൂടിയാണ്.

ഇന്ത്യയെക്കുറിച്ചുള്ള തന്റെ ആദ്യകാല സ്മരണകൾ കരാർ രേഖകളിൽ നിന്നോ ഉച്ചകോടികളിൽ നിന്നോ ഉണ്ടായതല്ലെന്നും മറിച്ച് കുടുംബകഥകളിലൂടെ ലഭിച്ചതാണെന്നും ഈ പോർച്ചുഗീസ് നേതാവ് ഓർ‌മിക്കുന്നു.  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ച വേളയിൽ, തന്റെ ഇന്ത്യൻ വേരുകൾ അനുസ്മരിച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. തന്റെ ഒസിഐ (OCI) കാർഡ് പ്രദർശിപ്പിച്ച അദ്ദേഹം, ഈ കരാർ തന്നെ സംബന്ധിച്ചിടത്തോളം “പ്രത്യേക അർത്ഥമുള്ള ഒന്നാണെന്നും” പറഞ്ഞു.

തന്റെ കുടുംബത്തിന് ഗോവയുമായുള്ള ബന്ധത്തെക്കുറിച്ച് കോസ്റ്റ വാചാലനായി. “ഞാൻ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റാണ്, ഒപ്പം ഒരു ഓവർസീസ് ഇന്ത്യൻ സിറ്റിസൺ കൂടിയാണ്. അതുകൊണ്ടുതന്നെ ഈ നിമിഷത്തിന് എന്നെ സംബന്ധിച്ചിടത്തോളം പ്രത്യേക പ്രാധാന്യമുണ്ട്. എന്റെ പിതാവിന്റെ കുടുംബം ഗോവയിൽ നിന്നുള്ളവരാണ്. ആ വേരുകളിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.

2017-ലെ പ്രവാസി ഭാരതീയ ദിവസ് പരിപാടിയിലും തനിക്ക് ഗോവയിലെ മഡ്ഗാവുമായുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. തന്റെ പിതാവ് കുട്ടിക്കാലം ചെലവഴിച്ച മഡ്ഗാവിലെ വീട്ടിൽ ഇന്നും ബന്ധുക്കളുണ്ടെന്നും അദ്ദേഹം അന്ന് ഓർമിപ്പിച്ചു. അദ്ദേഹത്തിന്റെ മുത്തച്ഛൻ  പോർച്ചുഗീസ് ഭരണകാലത്ത് ഗോവയിലാണ് ജനിച്ചത്. അതുകൊണ്ടുതന്നെ കോസ്റ്റയുടെ കുടുംബ ചരിത്രത്തിൽ ഇന്ത്യയ്ക്ക് എന്നും നിശബ്ദവും എന്നാൽ അവിഭാജ്യവുമായ ഒരു സ്ഥാനമുണ്ട്.

ഈ പാരമ്പര്യം തന്നെയാണ് സാമ്പത്തികവും തന്ത്രപരവുമായ പങ്കാളിത്തത്തിന് പുതിയ അർത്ഥങ്ങൾ തേടുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാൻ കോസ്റ്റയെ പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന് ഈ കരാർ കേവലം ഒരു വ്യാപാര ഉപാധിയല്ല, തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ രണ്ട് ലോകങ്ങൾക്കിടയിലുള്ള പാലമാണ്

ഇന്ത്യയുടെ ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് ബോധവാനായ കോസ്റ്റ, പഴയ കൊളോണിയൽ അവശേഷിപ്പുകൾക്ക് അപ്പുറം സമത്വത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയ പുതിയൊരു ബന്ധത്തിനാണ് മുൻഗണന നൽകുന്നത്. വിപണി പ്രവേശനം, ഡിജിറ്റൽ വ്യാപാരം, ബൗദ്ധിക സ്വത്തവകാശം തുടങ്ങി സങ്കീർണമായ പല വിഷയങ്ങളിലും ചർച്ചകൾ നടക്കുമ്പോഴും, ഇരുപക്ഷവും വിട്ടുവീഴ്ചകളോടെ മുന്നോട്ട് വരണമെന്ന് അദ്ദേഹം ശക്തമായി വാദിക്കുന്നു.

യൂറോപ്പിന്റെ വിതരണ ശൃംഖല വൈവിധ്യവത്കരിക്കാൻ ഇന്ത്യയോളം മികച്ച മറ്റൊരു പങ്കാളിയില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യ, മരുന്ന് നിർമാണം തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപ സാധ്യതകൾ ഈ കരാറിലൂടെ തുറക്കപ്പെടും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കാനും ഈ കരാർ സഹായിക്കും.

തന്ത്രപരമായ നേട്ടങ്ങൾക്കപ്പുറം ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പങ്കാളിത്തമാണ് കോസ്റ്റ ലക്ഷ്യമിടുന്നത്. തന്റെ പിതാവിന്റെ ജന്മനാടായ ഗോവ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം വെറുമൊരു രാഷ്ട്രീയ സന്ദർശനമല്ല, മറിച്ച് തന്റെ വേരുകൾ തേടിയുള്ള യാത്ര കൂടിയാണ്.

ചുരുക്കത്തിൽ, ലോകക്രമങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, അന്റോണിയോ കോസ്റ്റയുടെ ഇന്ത്യയുമായുള്ള വ്യക്തിപരമായ ബന്ധം നയതന്ത്ര ചർച്ചകൾക്ക് പുതിയൊരു മാനുഷിക മുഖം നൽകുന്നു. തലമുറകൾക്ക് മുൻപ് തുടങ്ങിയ ഒരു വൃത്തം പൂർത്തിയാക്കുന്നതിന്റെ പ്രതീകം കൂടിയാണ് അദ്ദേഹത്തിന് ഈ കരാർ.

മലയാളം വാർത്തകൾ/ വാർത്ത/India/

ഇന്ത്യയിൽ ജനിച്ച മുത്തച്ഛനിൽ നിന്നും കഥകൾ കേട്ട് വളർന്ന യൂറോപ്യൻ കൗൺസിൽ പ്രസിഡന്റിന് ഇത് വെറുമൊരു കരാർ അല്ല!

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y