തൃണമൂൽ എംപി മഹുവ മൊയ്‌ത്രയുടെ അഭിഭാഷകൻ കേസിൽ നിന്ന് പിൻമാറി; അഭിഭാഷകൻ മധ്യസ്ഥനാകാൻ ശ്രമിച്ചെന്ന് ഹൈക്കോടതി
ബിജെപി എംപി നിഷികാന്ത് ദുബെ, ഒരു അഭിഭാഷകൻ, നിരവധി മാധ്യമ സ്ഥാപനങ്ങൾ എന്നിവർ തന്നെക്കുറിച്ച് അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ തൃണമൂൽ എംപി മഹുവ മൊയ്ത്ര സമർപ്പിച്ച കേസിൽ നിന്ന് മൊയ്ത്രയുടെ അഭിഭാഷകൻ വെള്ളിയാഴ്ച പിൻമാറി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐക്ക് നൽകിയ പരാതി പിൻവലിക്കാൻ മൊയ്ത്രയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വ്യാഴാഴ്ച രാത്രി തന്നെ ഫോണിൽ ബന്ധപ്പെട്ടതായി അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് ശങ്കരനാരായണൻ കേസിൽ നിന്ന് സ്വയം പിൻവാങ്ങിയത്.
തന്റെ കക്ഷിയായ മൊയ്ത്രയോട് ദേഹാദ്രായി ബാറിലെ അംഗമാണെന്നും തന്നെ നേരത്തെ ഒരു കേസിൽ സഹായിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നെന്നും ശങ്കരനാരായണൻ പറഞ്ഞു. എന്നാൽ ശങ്കരനാരായണൻ കേസിൽ ഇടനിലക്കാരനാകാനാണ് ശ്രമിച്ചതെന്നും ഈ കേസിൽ ഹാജരാകാൻ അദ്ദേഹത്തിന് യോഗ്യതയുണ്ടോ എന്നും ജസ്റ്റിസ് സച്ചിൻ ദത്ത ചോദിച്ചു. “ഇത് നിങ്ങൾ സ്വയം ഉത്തരം പറയേണ്ട കാര്യമാണെന്നും” കോടതി പറഞ്ഞു. ഇതും കേസിൽ നിന്ന് സ്വയം പിന്മാറാൻ ശങ്കരനാരായണനെ പ്രേരിപ്പിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ദസറ അവധിക്ക് ശേഷം ഒക്ടോബർ 31ലേയ്ക്ക് കേസ് മാറ്റി വച്ചു.
മുതിർന്ന അഭിഭാഷകനായ ശങ്കരനാരായണൻ തന്നോട് ഫോണിൽ ഏകദേശം 30 മിനിറ്റോളം സംസാരിച്ചുവെന്നും ഹെൻറി എന്ന നായയെ നൽകാം സിബിഐക്ക് നൽകിയ പരാതി പിൻവലിക്കാൻ തന്നോട് ആവശ്യപ്പെട്ടതായും ദേഹാദ്രായി കോടതിയിൽ പറഞ്ഞു. തനിക്കെതിരെ വ്യാജവും അപകീർത്തികരവുമായ ഉള്ളടക്കം പോസ്റ്റു ചെയ്യുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും ദുബെ, ദേഹാദ്രായി എന്നിവരെയും നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയും മാധ്യമ സ്ഥാപനങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് മൊയ്ത്ര സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
അഭിഭാഷകനായ ദേഹാദ്രായി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നും അടുത്തിടെ ഈ സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെ അദ്ദേഹം തന്നെ ഭീഷണിപ്പെടുത്തുകയും അശ്ലീല സന്ദേശങ്ങൾ അയയ്‌ക്കുകയും ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറി ചില സ്വകാര്യ സ്വത്തുക്കൾ അപഹരിക്കുകയും ചെയ്‌തതായി മൊയ്‌ത്ര പറഞ്ഞിരുന്നു. മൊയ്ത്രയുടെ വളർത്തുനായ ഹെൻറിയെ ഉൾപ്പെടെ അപഹരിച്ചിരുന്നു (പിന്നീട് തിരികെ നൽകി). ഇതിനെതിരെ രണ്ട് പോലീസ് കേസുകൾ നൽകിയിരുന്നെങ്കിലും പിന്നീട് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പരാതി പിൻവലിക്കുകയായിരുന്നു.
പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള ലോക്‌സഭാ അംഗം ദുബെ, ദേഹാദ്രായി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്സ്, സെർച്ച് എഞ്ചിൻ ഗൂഗിൾ, യൂട്യൂബ്, 15 മീഡിയ ഹൌസുകൾ എന്നിവർക്കെതിരെയാണ് തനിയ്ക്കെതിരെ അപകീർത്തികരവും വ്യാജവുമായ കാര്യങ്ങൾ പ്രചരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മൊയ്ത്ര കോടതിയെ സമീപിച്ചത്. ഇവരിൽ നിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ മൊയ്ത്ര ഒരു വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ദുബെ ആരോപിക്കുകയും അവർക്കെതിരായ കുറ്റങ്ങൾ അന്വേഷിക്കാൻ അന്വേഷണ സമിതി രൂപീകരിക്കാൻ ലോക്‌സഭാ സ്പീക്കർ ഓം ബിർളയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.