വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാന് ആര്‍ഭാട ജീവിതം നയിക്കാന്‍ പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകം പ്രതിക്ക് ആര്‍ഭാട ജീവിതത്തിന് പണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാന്‍ ആദ്യം മാതാവ് ഷെമിയെ ആക്രമിച്ചെന്നും, മാതാവ് കൊല്ലപ്പെട്ടെന്ന ധാരണയില്‍ മറ്റു കൊലപാതകങ്ങള്‍ നടത്തിയെന്നും പൊലീസ് പറയുന്നു. വെഞ്ഞാറമൂട് ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ നിന്നാണ് കൊലപാതകത്തിനായി പ്രതി ചുറ്റിക വാങ്ങിയത്.
23 വയസ്സുകാരനായ അഫാന്‍ സഹോദരനും പെണ്‍സുഹൃത്തും ഉള്‍പ്പടെ അഞ്ചു പേരുടെ ജീവനെടുത്തത് വൈരാഗ്യം മൂലമെന്നാണ് പൊലീസ് കണ്ടെത്തല്‍. ആര്‍ഭാട ജീവിതത്തിന് പണം നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. കൂട്ടക്കൊലപാതകത്തെ കുറിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ. ഇന്നലെ രാവിലെ അഫാന്‍ ആദ്യം ആക്രമിച്ചത് മാതാവ് ഷെമിയെയാണ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. മാതാവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയശേഷം നിലത്തേക്ക് എറിഞ്ഞു.
തലയിടിച്ച് ബോധരഹിതയായ മാതാവ് കൊല്ലപ്പെട്ടു എന്ന ധാരണയില്‍ വീട്ടിലെ മുറിക്കുള്ളിലാക്കി പൂട്ടി. ശേഷം പ്രതി പോയത് പാങ്ങോട് പിതൃമാതാവ് സല്‍മാ ബീവിയുടെ വീട്ടിലേക്ക്. ആഭരണം ചോദിച്ചു തര്‍ക്കമായതോടെ സല്‍മയെ ഭിത്തിയില്‍ തലയിടിപ്പിച്ചു കൊന്നു. തുടര്‍ന്ന് അവിടെ നിന്നും ആഭരണവുമായി അഫാന്‍ വെഞ്ഞാറമ്മൂട് എത്തി പണയം വെച്ചു. അവിടെ നില്‍ക്കുമ്പോഴാണ് പിതൃസഹോദരന്‍ ലത്തീഫ് ഫോണില്‍ വിളിക്കുന്നത്. ഇതോടെ വെഞ്ഞാറമ്മൂട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ നിന്നും ചുറ്റിക വാങ്ങി.
നേരെ ചുള്ളാളത്തെ വീട്ടിലെത്തി ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തി. ഇവിടെ മല്‍പിടുത്തത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. പിന്നാലെ പെണ്‍സുഹൃത്തു ഫര്‍ഹാനയെ പേരുമലയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ചു കൊലപ്പടുത്തി. അവസാനം കൊലപ്പെടുത്തിയത് സഹോദരന്‍ അഹ്സാനെയാണ്. കളി സ്ഥലത്തായിരുന്ന അഹ്സാനെ ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അഫാന്‍ ലഹരിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു. മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളിലായി നടന്ന സംഭവം ആയതിനാല്‍ ദക്ഷിണ മേഖല ഐജിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് DYSPമാര്‍ ആണ് അന്വേഷണം നടത്തുന്നത്.
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y