EBM News Malayalam
Leading Newsportal in Malayalam

കസ്റ്റംസ് ക്വാർട്ടേഴ്‌സിലെ കൂട്ടമരണം: അമ്മയ്ക്ക് അന്തിമ കർമ്മം ചെയ്ത ശേഷം ആത്മഹത്യ


കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആര്‍എസ് ഉദ്യോഗസ്ഥനും കേന്ദ്ര ജി എസ് ടി ഓഡിറ്റ് വിഭാഗം അഡീഷണല്‍ കമ്മീഷണറുമായ മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും പോസ്റ്റ്മോര്‍ട്ടം ഇന്ന്. മനീഷും സഹോദരിയും തൂങ്ങി മരിച്ചെന്നാണ് പൊലീസ് നിഗമനം.
അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കള്‍ വിതറിയ നിലയിലായിരുന്നു. അമ്മയെ കൊന്നതാണോ എന്ന സംശയത്തിലാണ് പോസ്റ്റ്മോര്‍ട്ടം. ശകുന്തള അഗര്‍വാളിന്റെ തലയ്ക്ക് പിന്നില്‍ പരിക്കേറ്റ പാടുള്ളതായി സംശയമുണ്ട്. മക്കള്‍ ആത്മഹത്യ ചെയ്തത് അമ്മയുടെ മൃതദേഹത്തില്‍ അന്തിമ കര്‍മ്മം ചെയ്ത ശേഷമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കര്‍മ്മത്തിനായി പൂക്കള്‍ വാങ്ങിയതിന്റെ ബില്ലുകള്‍ പൊലീസ് കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് വൈകിട്ട് 4 മണിക്ക് കാക്കനാട് അത്താണി പൊതുശ്മശാനത്തിലാണ് മൂവരുടെയും സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര ജിഎസ്ടി വകുപ്പിലെ അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയുടേയും കുടുംബത്തിന്റെയും മരണത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാകുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. മനീഷിന്റെ സഹോദരി ശാലിനി വിജയ്‌ക്കെതിരായ സിബിഐ കേസ് കുടുംബത്തെ മനോവിഷമത്തിലാക്കിയിരുന്നുവെന്നാണ് നിഗമനം. ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്ന മനീഷിന്റെ സഹോദരി ശാലിനി വിജയ് ജാര്‍ഖണ്ഡില്‍ സിബിഐ അന്വേഷണം നേരിട്ടിരുന്നു. 2006 ല്‍ ശാലിനി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം. വരുന്ന ശനിയാഴ്ച്ച ഈ കേസില്‍ ശാലിനിയോട് അന്വേഷണ സംഘം ഹാജരാകാനും ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലേക്ക് പോകാനെന്ന പേരില്‍ മനീഷ് അവധിയെടുത്തെങ്കിലും കുടുംബം കാക്കാനാട്ടെ ക്വാര്‍ട്ടേസില്‍ തുടര്‍ന്നു. ഇതിനിടെയാണ് വീട്ടില്‍ മനീഷിനെയും ശാലിനിയെയും അമ്മ ശകുന്തള അഗര്‍വാളിനെയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

അമ്മയുടേത് സ്വാഭാവിക മരണമോ കൊലപാതകമോ എന്നത് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷം വ്യക്തമാകും. എന്നാല്‍ മനീഷും സഹോദരിയും ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതും ദുരൂഹത ഉണര്‍ത്തുന്നുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്നു മനീഷിന്റെ കേരളത്തിലെ ഇടപാടുകളും അന്വേഷണ സംഘം പരിശോധിക്കും. സഹോദരിക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘവും പൊലീസിനോട് വിവരങ്ങള്‍ തേടിയിട്ടുണ്ട്. മൃതദേഹത്തനരികില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണമെന്ന് എഴുതിയിരുന്നു. ഇവര്‍ വിദേശത്ത് നിന്നെത്തിയ ശേഷം പൊലീസ് വിശദമായ മൊഴിയെടുക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y