കൊച്ചി: കാക്കനാട് ടി.വി സെന്ററിലെ കസ്റ്റംസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് കമ്മിഷണര്‍ മനീഷ് വിജയ് യുടേത് ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. മനീഷിന്റെ അമ്മയുടേയും സഹോദരിയുടേയും മൃതദേഹങ്ങളും ഇതേ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനീഷിന്റേത് ആത്മഹത്യയെന്ന് സംശയിക്കുമ്പോഴും അമ്മയുടെ മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. അമ്മയുടെ മൃതദേഹത്തിന് ചുറ്റും പൂക്കള്‍ വിതറിയതും കുടുംബ ഫോട്ടോ അതിനരികില്‍ വച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ദുരൂഹത. അമ്മയെ കൊലപ്പെടുത്തിയിട്ട് മനീഷ് ആത്മഹത്യ ചെയ്തതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
മനീഷ് മുന്‍പിലെ മുറിയിലും സഹോദരിയും അമ്മയും അകത്തുള്ള മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ മൃതദേഹത്തില്‍ ബെഡ്ഷീറ്റ് പുതപ്പിച്ചതിലും പൊലീസിന് സംശയങ്ങളുണ്ട്. മനീഷിന്റേയും സഹോദരിയുടേയും മൃതദേഹങ്ങള്‍ തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മനീഷിനെ കൂടാതെ ഈ വീട്ടില്‍ മൂത്ത സഹോദരിയും അമ്മയുമാണ് താമസിച്ചിരുന്നത്. കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്. നിലവില്‍ എന്താണ് മരണകാരണമെന്ന് വ്യക്തമായിട്ടില്ല.
ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y