EBM News Malayalam
Leading Newsportal in Malayalam

27 വർഷങ്ങള്‍ക്ക് ശേഷം അമ്മ മീറ്റിങ്ങില്‍ സുരേഷ് ഗോപി


നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഉപഹാരം നല്‍കിയാണ് സുരേഷ് ഗോപിയെ വേദിയിലേക്ക് മോഹൻലാല്‍ ക്ഷണിച്ചത്.

കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ താര സംഘടന ആദരിക്കുകയും ചെയ്തു. അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും ഇടവേള ബാബു കൈമാറി. അമ്മയില്‍ നിന്ന് 1997 ല്‍ പടിയിറങ്ങേണ്ടി വന്നതിനേക്കുറിച്ചും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞു.

‘ഓരോ കഥാപാത്രത്തിലൂടെയും ഞാൻ വിരിഞ്ഞുവരുകയായിരുന്നു. ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതില്‍ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എന്റെ കഥാപാത്രങ്ങള്‍ക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നല്‍കിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്രപ്രസാദ് ഒരുപാട് പേരോട് കടപ്പാടുണ്ട്.

സിനിമയിലെ എന്റെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ച്‌ പറയുകയാണെങ്കില്‍ അത് സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തി എന്ന് പറയുന്നിടത്താണ് ഒരു വ്യക്തിയെന്ന നിലയില്‍ എന്റെ ബലത്തിന് കാരണമായിട്ടുള്ളത്. വലിയൊരു എലമെന്റാണ് കാക്കി എന്നത്. ആ കാക്കിയെ ഈ വേദിയില്‍ നിന്നു കൊണ്ട് ഞാൻ ആദരവോടെ ഓർക്കുകയാണ്. സിനിമയില്‍ വന്ന കാലത്ത് സഹകരിക്കുകയല്ല പെരുമാറാൻ നിന്ന് തന്ന സുഹൃത്തായിരുന്നു മോഹൻലാല്‍. എനിക്ക് മുറി ഉണ്ടായിരുന്നെങ്കില്‍ പോലും ഞാൻ മിക്ക ദിവസം അദ്ദേഹത്തിന്റെ മുറിയിലായിരുന്നു.

അതിന് ശേഷം അടുത്ത മമ്മൂക്കയാണെങ്കിലും വിജയ രാഘവൻ, സിദ്ദിഖ് തുടങ്ങിയവരോടൊപ്പം ചെയ്ത സിനിമകളെല്ലാം ഇതാണെന്റെ കുടുംബം എന്ന തോന്നല്‍ നല്‍കിയിരുന്നു. എന്നെ ഞാനാക്കിയതില്‍ അമ്മ, മാക്ട, ഫെഫ്ക എല്ലാമുണ്ട്. വലിയ സ്‌ഫോടനങ്ങളെ ഏറുപടക്കത്തിന്റെ പോലും ശബ്ദത്തിന്റെ ഫലമുണ്ടാക്കാത്ത തരത്തില്‍ അടിച്ചമർത്തി രസം പകർന്ന അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റ്. അതുപോലെ ആർക്കെങ്കിലും ആകാൻ കഴിയുമോ എന്ന് എനിക്ക് സംശയമുണ്ട്. അദ്ദേഹം ഈ സംഘടനയെ നയിക്കുന്ന ഓരോ ഭാരവാഹിക്കും ഉത്തമമായ ഒരു പാഠപുസ്തകമായിരിക്കണം’- സുരേഷ് ഗോപി പറഞ്ഞു.

ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്നാണ് 1997-ൽ സുരേഷ് ഗോപി അമ്മയില്‍ നിന്നും മാറി നിന്നത്. വർഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ സംഘടനയില്‍ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.



വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y