EBM News Malayalam
Leading Newsportal in Malayalam

നാണക്കേട്! അസിം മുനീറിനൊപ്പം ലോകമെമ്പാടും പണത്തിനായി യാചിച്ചുവെന്ന് പാക് പ്രധാനമന്ത്രി|Pakistan PM Admits Begging For Money Around The World With Asim Munir | ലോക വാർത്ത


Last Updated:

രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം തന്റെ സർക്കാരിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു

News18
News18

താനും സൈനിക മേധാവിയും ഫീൽഡ് മാർഷലുമായ അസിം മുനീറും ചേർന്ന് സാമ്പത്തിക സഹായം തേടി വിദേശരാജ്യങ്ങൾ സന്ദർശിച്ചതായി വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിദേശരാജ്യങ്ങൾ ഇന്ത്യയുമായി വിവിധ വ്യാപാര കരാറുകളിൽ ഒപ്പു വയ്ക്കുകയും ഇന്ത്യൻ സർക്കാരിൽ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമയത്താണിത്.

വെള്ളിയാഴ്ച പാകിസ്ഥാനിലെ മുൻനിര കയറ്റുമതിക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം തന്റെ സർക്കാരിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഏതാണ്ട് ഇരട്ടിയായതായും എന്നാൽ സൗഹൃദ രാജ്യങ്ങളിൽ നിന്നുള്ള വായ്പകൾ ഈ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പ എടുക്കാൻ പോകുന്നവന്റെ തല കുനിഞ്ഞിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം തേടുമ്പോൾ തനിക്കും അസിം മുനീറിനും വളരെയധികം നാണക്കേട് തോന്നിയിരുന്നതായും ഷെരീഫ് വെളിപ്പെടുത്തി. ”ഫീൽഡ് മാർഷൽ അസിം മുനീറും ഞാനും ലോകം ചുറ്റി പണത്തിനായി യാചിക്കുമ്പോൾ ഞങ്ങൾക്ക് ലജ്ജ തോന്നിയിരുന്നു. വായ്പ എടുക്കുന്നത് ഞങ്ങളുടെ ആത്മാഭിമാനത്തിന് വലിയ ഭാരമുണ്ടാക്കുന്നു. ഞങ്ങളുടെ തലകൾ നാണക്കേട് കൊണ്ട് താഴ്ന്നിരുന്നു. അവർ പകരമായി നമ്മളോട് ചെയ്യാൻ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വേണ്ടെന്ന് പറയാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഐഎംഎഫുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

രാജ്യത്തെ സുസ്ഥിരമാക്കുന്നതിന് കർശനമായ നയങ്ങൾ നടപ്പിലാക്കിയ ശേഷം സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് പാകിസ്ഥാൻ അന്താരാഷ്ട്ര നാണയ നിധിയുമായി സജീവ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഷെരീഫിന്റെ ഈ പരാമർശങ്ങൾ. പാകിസ്ഥാൻ വിദേശ വായ്പകളെ ആശ്രയിക്കുന്നതിൽ ഷെരീഫ് നിരാശ പ്രകടിപ്പിക്കുകയും സാമ്പത്തിക സഹായം തേടുന്നത് രാജ്യത്തിന്റെ ആത്മാഭിമാനത്തെ ദുർബലപ്പെടുത്തുമെന്നും പറഞ്ഞു.

സഖ്യകക്ഷികളെ പ്രശംസിച്ച് ഷെരീഫ്

എല്ലാ അവസ്ഥകളിലും മികച്ച സുഹൃത്താണ് ചൈനയെന്ന് ഷെരീഫ് പറഞ്ഞു. പ്രയാസകരമായ സമയങ്ങളിൽ പാകിസ്ഥാനെ പിന്തുണച്ച സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു.

ചൈന ഇതിനോടകം പാകിസ്ഥാനിൽ വമ്പൻ പദ്ധതികളിൽ നിക്ഷേപം നടത്തിയിരുന്നു. ചൈന-പാക് സാമ്പത്തിക ഇടനാഴിയിൽ 60 ബില്ല്യൺ ഡോളറിലധികം നിക്ഷേപം ഉൾപ്പെടുന്ന പദ്ധതികളുണ്ട്. സൗദി അറേബ്യ 3 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തുകയും 1.2 ബില്ല്യൺ ഡോളറിന്റെ എന്ന വാഗ്ദാനം ചെയ്യുകയും ചെയ്തു. യുഎഇ 2 ബില്ല്യൺ ഡോളർ വായ്പ നൽകി.

പാകിസ്ഥാനിൽ ഏകദേശം 46 ശതമാനം പേർ ദരിദ്ര വിഭാഗത്തിൽ ഉൾപ്പെടുന്നു. 16.5 ശതമാനം പേർ അതിദരിദ്രരാണെന്ന് കണക്കാക്കപ്പെടുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമാണ്. 80 ലക്ഷത്തിലധികം പേരും തൊഴിലില്ലാത്തവരാണ്. രാജ്യത്തിന്റെ പൊതുകടം 76,000 ബില്ല്യൺ രൂപയാണ്. ഐഎംഎം പദ്ധതികളെയും വിദേശ വായ്പകളെയും ആശ്രയിച്ചാണ് പാകിസ്ഥാൻ നിലവിൽ മുന്നോട്ട് പോകുന്നത്.

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y