ഉപയോക്താക്കള്‍ക്ക് ചാനല്‍ നിരക്കുകളില്‍ വിവേചനമില്ലാതെ സേവനം ലഭ്യമാക്കാനാണ് പുതിയ ഭേദഗതി എന്ന് ട്രായ്
ട്രായ് അടുത്തിടെ പുതിയ കേബിൾ ടിവി, ഡിടിഎച്ച് വിപണിയിലേക്കായി പുതിയ താരിഫ് നിയമങ്ങൾ പുറത്തിറക്കിയിരുന്നു. നെറ്റ്വർക്ക് കപ്പാസിറ്റി ഫീസ് (എൻസിഎഫ്) 130 രൂപയായി കുറച്ച് കൊണ്ടായിരുന്നു ട്രായ് യുടെ പുതിയ ഭേദഗതി. ഇതിനെ ചോദ്യം ചെയ്ത് ബ്രോഡ്കാസ്റ്റർമാർ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പുതിയ ഭേദഗതി യുക്തിരഹിതമാണ് എന്നാണ് ബ്രോഡ്കാസ്റ്റർമാരുടെ വാദം. ഈ വാദത്തെ കോടതിയിൽ ട്രായ് ശക്തമായി എതിർത്തു. ഉപയോക്താക്കൾക്ക് ചാനൽ നിരക്കുകളിൽ വിവേചനമില്ലാതെ സേവനം ലഭ്യമാക്കാനും മേഖലയിൽ സുതാര്യത കൊണ്ടുവരാനുമാണ് പുതിയ ഭേദഗതി എന്നാണ് ട്രായ് വാദിച്ചത്.
ടെലിക്കോം റെഗുലേറ്ററിയായ ട്രായ് മുംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നയം വ്യക്തമാക്കിയിരിക്കുന്നത്. ഉപഭോക്തൃ സൗഹൃദമാക്കി ഈ മേഖലയെയും വിപണിയെയും മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് സത്യവാങ്മൂലത്തിൽ ട്രായ് വ്യക്തമാക്കി.
പുതിയ താരിഫ് ഓർഡറിന് (എൻടിഒ) വ്യക്തിഗത ചാനൽ സബ്സ്ക്രിപ്ഷനുകൾക്ക് വില പരിധിയുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും ട്രായ് അഭിഭാഷകൻ വെങ്കിടേഷ് ധോണ്ട് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന താരിഫ് ചട്ടക്കൂട് ഉപഭോക്തൃ സൗഹൃദമുള്ളതല്ലെന്ന് ട്രായ് സത്യവാങ്മൂലത്തിൽ വാദിച്ചു.
വില കൂടുതലായതിനാൽ തന്നെ ഉപയോക്താക്കൾക്ക് അധിക ചാനലുകൾ തിരഞ്ഞെടുക്കുന്നത് കുറവായിരുന്നു. ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചാനലുകൾ അവർക്ക് ലഭ്യമാകുന്ന പായ്ക്കിൽ ഇല്ലെങ്കിൽ പ്രത്യേകം തിരഞ്ഞെടുക്കാനുള്ള സംവിധാമുണ്ട്.
ഈ പ്രത്യേകം തിരഞ്ഞെടുക്കുന്ന ചാനലുകൾക്ക് അധിക തുക നൽകേണ്ടി വന്നിരുന്നു. ഇത്തരം ചാനലുകളാണ് പുതിയ ഭേദഗതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുക. ഇത് മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് ട്രായ് യുടെ വാദം.
പായ്ക്കുകളിലെ അനാവശ്യ ചാനലുകൾ സബ്സ്ക്രൈബുചെയ്യാൻ ഉപയോക്താക്കൾ പരോക്ഷമായി നിർബന്ധിതരാവുകയും ചാനലുകൾ എ-ലാ കാർട്ടെ എടുക്കുന്ന രീതി നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ട്രായ് കോടതിയിൽ പറഞ്ഞു. ഉപഭോക്താക്കളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുകയോ കനത്ത താരിഫുകൾ ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കുകയോ ചെയ്തു.
ഫ്രീ-ടു-എയർ ചാനലുകളുടെയും പെയ്ഡ് ചാനലുകളുടെയും മിശ്രിത പായ്ക്കുകൾ ഒന്നിച്ച് ലഭ്യമാക്കുന്നതിലൂടെ ഉപയോക്താക്കളിൽ നിന്ന് വളരെ കൂടുതൽ തുകയാണ് കമ്പനികൾ കൈപ്പറ്റുന്നത്. ഇത് അവസാനിപ്പിക്കാനാണ് പുതിയ ഭേദഗതി എന്നാണ് ട്രായ് വാദിക്കുന്നത്.
പുതിയ ചട്ടക്കൂട് വ്യാമോഹപരമായ വിലനിർണ്ണയത്തിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നുവെന്ന് ട്രായ് പറഞ്ഞു. പുതിയ ഭേദഗതികളിലൂടെ ഉപയോക്താക്കൾക്ക് അവർക്ക് ഏതൊക്കെ ചാനൽ ലഭ്യമാകണം, വേണ്ട എന്ന് തീരുമാനിക്കാൻ സാധിക്കുന്നു. മാത്രമല്ല അവ തിരഞ്ഞെടുക്കാനും പണം നൽകാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഉപയോക്താവിന് ലഭിക്കുന്നുവെന്നും ട്രായ് വ്യക്തമാക്കി.
നിരവധി ബ്രോഡ്കാസ്റ്റർമാർ പുതിയ താരിഫ് നിയമത്തിലും അത് അനുസരിച്ച് ജനുവരി 15 നകം പുതുക്കിയ താരിഫ് ഘടന ഫയൽ ചെയ്യാൻ ആവശ്യപ്പെട്ടതിലും അതൃപ്തരാണ്. ടിവി പ്രക്ഷേപകരുടെ പ്രതിനിധി സംഘടനയായ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൌണ്ടേഷൻ പോലുള്ള പ്രക്ഷേപകർ; സീ എന്റർടൈൻമെന്റ്; ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, സോണി പിക്ചേഴ്സ് നെറ്റ്വർക്ക് ഇന്ത്യ എന്നിവ ട്രായ് താരിഫ് നിയമങ്ങൾ പരിഷ്കരിച്ചതിന് ശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
പുതിയ താരിഫ് നിയമങ്ങൾ എൻസിഎഫ് വില കുറച്ചു. പുതിയ ഭേദഗതി പ്രകാരം എല്ലാ എഫ്ടിഎ ചാനലുകൾക്കുമായി 130 രൂപ നൽകുന്ന ഉപയോക്താക്കൾക്ക് 200 ചാനലുകളിലേക്ക് ആക്സസ് ഉണ്ടായിരിക്കും. പണമടച്ചുള്ള ചാനലുകളുടെ അഥവാ എ-ലാ-ക്രേറ്റ്, ബൊക്കെറ്റ് എന്നിവയുടെ വിലയിൽ ജനുവരി 15 നകം മാറ്റങ്ങൾ വരുത്താൻ എല്ലാ ബ്രോഡ്കാസ്റ്റർമാർക്കും ട്രായ് നിർദേശം നൽകിയിട്ടുണ്ട്, അതേസമയം ഓപ്പറേറ്റർമാർ ജനുവരി 30 നകം അപ്ഡേറ്റ് ചെയ്ത വിലകൾ കാണിക്കണമെന്നും നിർദ്ദേശമുണ്ട്.