EBM News Malayalam
Leading Newsportal in Malayalam

ഇന്ത്യയുടെ സ്വാതന്ത്ര്യവും, അഖണ്ഡതയും വന്ദേമാതരവും അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല പ്രതാപ് ചന്ദ്ര സാരംഗി

സൂററ്റ്: മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ്( എംഎസഎംഇ) മന്ത്രാലയം സംഘടിപ്പിച്ച സതേണ്‍ ഗുജറാത്ത് ചേമ്പര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ചോദ്യോത്തര സെക്ഷനില്‍ പങ്കെടുക്കവെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി രംഗത്തെത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യവും, അഖണ്ഡതയും വന്ദേമാതരവും അംഗീകരിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ രാജ്യത്ത് ജീവിക്കാന്‍ അവകാശമില്ല.

സ്വാതന്ത്ര്യത്തിനു മുമ്പ് രാജ്യത്തെ വിഭജിച്ചവരുടെ പാപത്തിനുള്ള പ്രായശ്ചിത്തമാണ് സിഎഎ. അവരുടെ പാപകറകള്‍ കഴുകികളഞ്ഞതില്‍ അവര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അഭിനന്ദിക്കണം. ഇന്ത്യയുടെ സ്വാതന്ത്ര്യവും അഖണ്ഡതയും വന്ദേ മാതരവും അംഗീകരിക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവകാശമില്ലെന്നും കൂട്ടിച്ചേര്‍ക്കുകകയായിരുന്നു.

70 വര്‍ഷം മുമ്പേ സിഎഎ നടപ്പിലാക്കേണ്ടതായിരുന്നു. സാമുദായികതയുടെ പേരിലാണ് രാജ്യത്തെ വിഭജിച്ചത് , അത് ഒരിക്കലും രാഷ്ട്രീയപരമോ, ഭൂമിശാസ്ത്രപരമോ, സാമ്പത്തികമോ ആയ ഒരു വിഭജനം ആയിരുന്നില്ല. നമ്മള്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണ് ജീവിച്ചു വന്നത്, എന്നാല്‍ അവര്‍ക്കൊപ്പം ഒരിക്കലും ജീവിക്കില്ലെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല എന്നും അദേഹം പറയുകയായിരുന്നു.

കോണ്‍ഗ്രസാണ് ദ്വിരാജ്യ സിദ്ധാന്തം ആവിഷ്‌കരിച്ചത്. നെഹ്റുവാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും ഒരു തീര്‍പ്പിലെത്തിയതും. വിഭജനം താങ്ങാനാവാത്തതായിരുന്നു. ഈ രാജ്യം ആരുടെയും സ്വത്തല്ല. സിഎഎയുടെ പേരില്‍ കോണ്‍ഗ്രസ് രാജ്യത്ത് തീ വിതറുകയാണ്. അവരുടെ പാപകറ കഴുകി കളഞ്ഞതിന് അവര്‍ കേന്ദ്രത്തിനെ അഭിനന്ദിക്കണം. വംശനാശത്തിന്റെ വക്കിലാണ് കോണ്‍ഗ്രസ് ഇതെല്ലാം ചെയ്യുന്നതെന്നുമാണ് സാരംഗിയുടെ പരാമര്‍ശം.