EBM News Malayalam
Leading Newsportal in Malayalam

‘മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:’ അമിത് ഷാ | India


Last Updated:

യഥാര്‍ത്ഥ അഭയാര്‍ത്ഥികളും നിയമവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറിയവരും തമ്മിലുള്ള വ്യത്യാസവും അമിത് ഷാ ചൂണ്ടിക്കാട്ടി

അമിത് ഷാ
അമിത് ഷാ

ജനസംഖ്യാശാസ്ത്രത്തെയും ദേശീയ സുരക്ഷയെയും കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയിലെ മുസ്ലീം ജനസംഖ്യയിലെ വര്‍ദ്ധനവ് സ്വാഭാവിക വളര്‍ച്ചാ നിരക്കല്ലെന്നും മറിച്ച് പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണം സംഭവിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ജാഗരണ്‍ സാഹിത്യ ശ്രീജന്‍ സമ്മാന്‍ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

യഥാര്‍ത്ഥ അഭയാര്‍ത്ഥികളും നിയമവിരുദ്ധമായി ഇന്ത്യയില്‍ കുടിയേറിയവരും തമ്മിലുള്ള വ്യത്യാസവും അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് പീഡിപ്പിക്കപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അഭയം തേടാന്‍ ധാര്‍മ്മികവും ഭരണഘടനാപരവുമായ അവകാശമുണ്ടെന്നും അമിത് ഷാ വാദിച്ചു. പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് തന്നെപ്പോലെ തന്നെ ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

1951 മുതല്‍ 2011 വരെയുള്ള ദേശീയ സെന്‍സസ് കണക്കുകള്‍ ഉദ്ധരിച്ച് ശ്രദ്ധേയമായ ജനസംഖ്യാ മാറ്റം കാണിക്കുന്ന സ്ഥിതിവിവരകണക്കുകളും അമിത് ഷാ തന്റെ അവകാശവാദത്തെ പിന്തുണച്ചുകൊണ്ട് പങ്കുവെച്ചു. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ വിഹിതം 1951-ലെ 84 ശതമാനത്തില്‍ നിന്നും 2011-ല്‍ ഏകദേശം 79 ശതമാനമായി കുറഞ്ഞതായി അദ്ദേഹം സെന്‍സസ് കണക്കുകള്‍ ഉപയോഗിച്ച് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതേ കാലയളവില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മുസ്ലീം ജനസംഖ്യാ വിഹിതം 9.8 ശതമാനത്തില്‍ നിന്നും 14.2 ശതമാനമായി വര്‍ദ്ധിച്ചതായും അദ്ദേഹം പറഞ്ഞു.

2011-ലെ സെന്‍സസ് കണക്കുപ്രകാരം മുസ്ലീം ജനസംഖ്യയിലെ ദശാബ്ദത്തിലെ വളര്‍ച്ചാ നിരക്ക് 26.4 ശതമാനമായി ഉയര്‍ന്നതിനു കാരണം പ്രത്യുല്‍പാദനക്ഷമതയല്ലെന്നും മറിച്ച് അനധികൃതമായ കുടിയേറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമബംഗാളിലെ ജില്ലകള്‍ അടക്കമുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സാഹചര്യങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളില്‍ മുസ്ലീം ജനസംഖ്യ വളര്‍ച്ചാ നിരക്ക് 40 ശതമാനം വരെ കവിഞ്ഞതായും ചില സന്ദര്‍ഭങ്ങളില്‍ ഇത് 70 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ തോതിലുള്ള മുസ്ലീം നുഴഞ്ഞുകയറ്റത്തിന്റെ നിഷേധിക്കാനാകാത്ത തെളിവുകളാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെതിരെയുള്ള സര്‍ക്കാരിന്റെ സമീപനത്തിന് പ്രത്യേകിച്ച് പൗരത്വ ദേഭഗതി നിയമത്തിന് (സിഎഎ) ചരിത്രപരമായ പശ്ചാത്തലം നല്‍കാനും ആഭ്യന്തര മന്ത്രി ശ്രമിച്ചു. 1947-ലെ മതപരമായ വിഭജനത്തിനുശേഷം രൂപീകരിക്കപ്പെട്ട ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ധാര്‍മ്മിക ബാധ്യത ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷ ജനസംഖ്യയിലെ ഇടിവിനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പോയിന്റ് സമര്‍ത്ഥിച്ചത്. പാക്കിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 1951-ലെ 13 ശതമാനത്തില്‍ നിന്നും രണ്ട് ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നും ബംഗ്ലാദേശില്‍ ഇത് 22 ശതമാനത്തില്‍ നിന്നും  എട്ട് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പീഡനങ്ങളില്‍ നിന്ന് ഓടിപ്പോയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരെയാണ് അഭയാര്‍ത്ഥികള്‍ എന്ന് അദ്ദേഹം നിര്‍വചിച്ചത്. ഇവര്‍ക്ക് പൗരത്വം നല്‍കികൊണ്ട് ചരിത്രപരമായ തെറ്റ് തിരുത്തുന്ന നയമാണ് സിഎഎ എന്നും അദ്ദേഹം അവകാശപ്പെട്ടു. നുഴഞ്ഞുകയറ്റക്കാരെ പൂര്‍ണ്ണമായും അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഒരു ധര്‍മ്മശാലയല്ലെന്നും പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ സംരക്ഷിക്കുന്നതിനും നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനും നാടുകടത്തുന്നതിനുമുള്ള നയം സർക്കാർ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

‘മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:’ അമിത് ഷാ

വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG

വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y