ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ 16 വരെ നടക്കുന്ന മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ അഘോരി സന്ന്യാസി പ്രമുഖനെത്തി. അഘോരി സംഘത്തിലെ നൂറോളം സന്ന്യാസിമാർ ശനിയാഴ്ച തിരുവനന്തപുരത്ത് എത്തും. അഘോരി സന്ന്യാസിമാർക്കിടയിൽ മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് വെള്ളിയാഴ്ച എത്തിയത്. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കാൻ ദക്ഷിണേന്ത്യയിലെത്തുന്നത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യൻ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമലൻ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. പിന്നീട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ ആനയിച്ചു. അവിടെനിന്ന് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് നടന്ന മഹാകാലഭൈരവ ഹവനത്തിൽ അദ്ദേഹം പങ്കെടുത്തു.