മരട് ഫ്ളാറ്റ് സമുച്ചയങ്ങളായ എച്ച്ടുഒ ഹോളിഫെയ്ത്തിന് പിന്നാലെ ആല്‍ഫാ സെറീന് ഇരട്ട ടവറുകളും വീണു
കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് എച്ച്ടുഒ ഹോളിഫെയ്ത്തിന് പിന്നാലെ ആല്‍ഫാ സെറീന് ഇരട്ട ടവറുകളും സുരക്ഷിതമായി നിലം പതിച്ചു. തുടര്‍ന്ന് നിയന്ത്രിത സ്ഫോടനങ്ങളില്‍ രാവിലെ 11.20 ന് ഹോളി ഫെയ്ത്തും 11.40 യോടെ ആല്‍ഫയിലെ ഇരട്ട ടവറുകളും തകര്‍ക്കുകയായിരുന്നു.
എന്നാല്‍ നിശ്ചയിച്ചതിലും ഏറെ വൈകി 11 .46 നായിരുന്നു സ്ഫോടനം. രണ്ടു കെട്ടിടങ്ങളും നിലം പതിച്ചപ്പോള്‍ അതിശക്തമായ പൊടിപടലമാണുണ്ടായത്. എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്ഫോടനം നടത്തിയത്. രാജ്യത്തു സ്ഫോടനത്തിലൂടെ തകര്‍ന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണു 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. രണ്ടു കെട്ടിടങ്ങളില്‍ എറ്റവും ശക്തമായ സ്ഫോടനം നടന്നതും ഇവിടെയാണ്.
ഒരേസമയം ഒന്നിലധികം കെട്ടിടങ്ങള്‍ ഒരുമിച്ച് പൊളിച്ചതും രാജ്യത്ത് ഇതാദ്യമായിരുന്നു. അഞ്ചു സെക്കന്‍ഡിനുള്ളിലായിരുന്നു ആദ്യ ഫ്ളാറ്റ് പൊടിഞ്ഞത്. ഫല്‍റ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു നിറച്ചായിരുന്നു സ്ഫോടനം. ”വി” ആകൃതിയിലുള്ള ഫല്‍റ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിഞ്ഞാണ് വീണത്. അവശിഷ്ടങ്ങള്‍ കായലിലും കരയിലും പതിച്ചത്.
രണ്ടാമത് തകര്‍ത്ത ആല്‍ഫയിലെ ഇരട്ട ടവറുകളില്‍ 343 കിലോ സ്ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചിരുന്നത്. 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കുമായിരുന്നു ആല്‍ഫ തകര്‍ന്നത്. ഒക്ടോബറില്‍ തന്നെ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയെങ്കിലും ജനുവരി ആദ്യ വാരം മുതലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. ഫ്ളാറ്റ് വാസികള്‍ക്കു സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. നഷ്ടപരിഹാരം വ്യക്തമാക്കണമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 27-നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.