നീതി ആയോഗ് പദ്ധതി സാധാരണ ജനങ്ങളെ കൊള്ളയടിക്കാനെന്ന് ആക്ഷേപം ഉയരുന്നു
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ അഭാവവും ആരോഗ്യരംഗത്തെ ന്യൂനതകളും പരിഹരിക്കുക എന്ന ലക്ഷ്യത്തേടെ സര്‍ക്കാര്‍ ജില്ലാ ആശുപത്രികളെ സ്വകാര്യ മെഡിക്കല്‍ കോളേജുകളുമായി ബന്ധിപ്പിക്കാനുള്ള നീതി ആയോഗ് പദ്ധതി സാധാരണ ജനങ്ങളെ കൊള്ളയടിക്കാനും സ്വകാര്യമേഖലയെ കൊഴുപ്പിക്കാനുമാണെന്ന് ആക്ഷേപം ഉയരുകയാണ്.
ആരോഗ്യ വിദ്യാഭ്യാസത്തിനും നേട്ടമുണ്ടാക്കും വിധം ആശുപത്രി ഒന്നിന് 150 എം. ബി. ബി. എസ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുമെന്നുമാണ് നീതി ആയോഗിന്റെ 250 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ കുറവും ജില്ലാ ആശുപത്രികളിലെ വികസനപ്രശ്നങ്ങളും ഒരുപോലെ പരിഹരിക്കാമെന്നാണ് കരുതുന്നത്. സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 734 ജില്ലാ ആശുപത്രികളെ 539 സ്വകാര്യ മെഡിക്കല്‍ കോളേജുകളുമായാണ് ബന്ധിപ്പിക്കുന്നത്.
ഗുജറാത്തിലും കര്‍ണാടകത്തിലും പദ്ധതി വിജയിച്ചെന്നാണ് നിതി ആയോഗ് അവകാശപ്പെടുന്നത്. അതിനായി സംസ്ഥാനങ്ങളും ആരോഗ്യ വിദഗ്ദ്ധരും ഈ മാസം 21ന് മുന്‍പ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം. സ്വകാര്യപങ്കാളികളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വിശദമായ പദ്ധതി തയ്യാറാക്കും.
ജനുവരി അവസാനത്തോടെ സ്വകാര്യ പങ്കാളികളുടെ യോഗവും സംഘടിപ്പിക്കുന്നതാണ്. അതേസമയം പൊതു സ്വകാര്യ പങ്കാളിത്തതില്‍ ജില്ലാ ആശുപത്രികളുടെ നടത്തിപ്പും വികസനവും സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറുകയാണ് ഇതിന് പിന്നിലെ ഗൂഢലക്ഷ്യമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്.