ന്യൂഡൽഹി: രാജ്യത്തെ സായുധ സേനയുടെ പ്രവർത്തനശേഷി വർദ്ധിപ്പിക്കുന്നു. ഇതിനായി 7800 കോടി രൂപ അനുവദിച്ചു. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ഇതിന് അംഗീകാരം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്.
ഈ തുക അനുവദിച്ചിരിക്കുന്നത് ഇന്ത്യൻ-ഐഡിഡിഎം വിഭാഗത്തിന് കീഴിലുള്ള ഹെലികോപ്റ്ററുകൾക്ക് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് വാങ്ങുന്നതിനാണ്. വ്യോമസേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പ്രതികൂല സാഹചര്യങ്ങളിൽ ശക്തമായി നേരിടുന്നതിനും ഇത് സഹായകമാകും. ഹെലികോപ്റ്ററുകളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കൃത്യതയും വേഗതയും നൽകും.
ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് വാങ്ങുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ നിന്നാണ്. യുദ്ധ രംഗത്തേക്ക് ആയുധങ്ങൾ, ഇന്ധനം, സ്പെയർ പാർട്സ് എന്നിവ എത്തിക്കാനും ഇവാക്വേഷൻ നടത്താനുമുള്ള നൂതന സാങ്കേതിവിദ്യകൾക്കുമായി പണം അനുവദിക്കുമെന്ന് ഡിഎസി അറിയിച്ചു.